"My favorite blog comments and 'mini stories - ValTube"

Tuesday, December 30, 2014

ക്രിസ്തുമസ് കരോൾ

Posted by VaITube | Tuesday, December 30, 2014 | Category: |



















കുംഭകോണത്തുള്ള ചേട്ടൻറെ കമ്പനിയിൽ ടൈപ്പിസ്റ്റായി ജോലി ചെയ്യാൻ പോയ ആൻറപ്പനെ ദുബായിലുള്ള എളേപ്പൻ "സ്വന്തം ഇലക്ട്രിക് കമ്പനിയിൽ ജോലി ശരിയാക്കിതരാം" എന്ന ഒറ്റ ഉറപ്പിൻറെ പുറത്ത്, വഴി തിരിച്ചു വിട്ടതാണ് പൊളിടെക്നിക്കിലെ എൻറെ ഹൊസ്റ്റൽ റൂമിൽ കൊണ്ട് ചെന്നെത്തിച്ചത്. പഠിക്കുന്ന കാലത്ത് തന്നെ കുഴപ്പിക്കുന്ന ഇലക്ട്രിക് ചോദ്യങ്ങൾക്ക് മുന്നിൽ ആൻറപ്പൻ പകച്ചു നിൽക്കുമ്പോൾ "മര്യാദക്ക് കുംഭകോണത്തുള്ള ചേട്ടൻറെ കമ്പനിയിൽ ടൈപ്പിസ്റ്റായി പോയാൽ മത്യായിരുന്നു" എന്ന് പതുക്കേ ഉരുവിടുന്നത് കേൾക്കാം. ഇത് പറഞ്ഞ് ഞങ്ങൾ എപ്പോഴും ആൻറപ്പനെ കളിയാക്കാറുണ്ടായിരുന്നു. തലയിണ മന്ത്രത്തിലെ ശ്രീനിവാസനെ പോലെ ആൻറപ്പൻ തൊടുന്ന ഇലക്ട്രിക് ഉപകരങ്ങൾ എല്ലാം ഒരു "സ്വാഹ" ചൊല്ലി പുകയുന്നതും നോക്കി സ്വയം അന്തം വിട്ടു നോക്കി നിക്കുന്നത് പലപ്പോഴും ഞങ്ങൾ കണ്ടിട്ടുണ്ട്. മൂന്നു വർഷത്തെ കറണ്ട് പഠനത്തിനു ശേഷം പരീക്ഷകളെല്ലാം കാണാപ്പാഠം എഴുതി ജയിച്ചു, പിന്നീടു ജോലി കിട്ടിയെങ്കിലും ഫേസും ന്യൂട്രലും കണ്ടാൽ ആൻറപ്പന് കൈ വിറക്കും.

വർഷങ്ങക്ക് ശേഷം ബോംബെയിലെ ബാച്ചിലർ റൂമിൽ ഒരു ക്രിസ്തുമസ്സിനു ഞങ്ങൾ ഒത്തു ചേർന്നപ്പോൾ പഴയ കഥകളെല്ലാം പറഞ്ഞു കുറെ ചിരിച്ചു. ഒരുപാടു കാലത്തെ ഒത്തു ചേരൽ ആയതിനാൽ രാത്രി ആയപ്പോൾ ഞങ്ങൾ ശരിക്കും ആഘോഷിക്കാൻ തുടങ്ങി. അകത്തു മാറിമാറി സോഡയും സ്കോച്ചും കുപ്പികളുടെ അടപ്പുകളും പോട്ടുന്നതിനിടയിൽ പുറത്താരോ വാതിലിൽ മുട്ടുന്ന ശബ്ദം കേട്ട് ഞങ്ങൾ എത്തി നോക്കി. അപ്പുറത്തെ വീട്ടിലെ ജോസേട്ടനാണ്. പള്ളിയിൽ നിന്നും പുറപ്പെട്ട പാപ്പായും കരോൾ സംഘവും പള്ളീലച്ചനും ഉടനെയിങ്ങെത്തും, അതുകൊണ്ട് എത്രയും വേഗം റൂം എല്ലാം വൃത്തിയാക്കി നക്ഷത്രവും പുല്ക്കൂടും അലങ്കരിക്കാനുള്ള നിർദേശമായിരുന്നു.

"എങ്കിൽ അടിപൊളി ആക്കിയിട്ടു തന്നെ കാര്യം" എന്നും പറഞ്ഞ് ഞങ്ങൾ വേഗം തന്നെ പുൽകൂട് തട്ടി കൂട്ടി. കൂടെ കരോൾ സംഘത്തിനു ഒരു സർപ്രൈസ് കൊടുക്കാനും തീരുമാനിച്ചു. കരോൾ വീട്ടിലെത്തുമ്പോൾ ലൈറ്റ് എല്ലാം അണച്ച് വാതിൽ തുറന്നിട്ട്‌ നിശബ്ദരായി ഇരിക്കണം. അവർ അകത്തു പ്രവേശിക്കുമ്പോൾ ഞാൻ മ്യൂസിക്‌ സിസ്റ്റം ഓണ്‍ ചെയ്യും (മ്യൂസിക്‌ സിസ്റ്റം എൻറെ സ്വന്തം ആയതിനാൽ അതിൽ കൈ വെക്കാൻ ഞാൻ ആരേം അനുവദിച്ചിരുന്നില്ല). കരോളുകാര് ഞെട്ടി തിരിച്ചു നിൽക്കുമ്പോൾ, ആൻറപ്പൻ മാലബൾബും മറ്റു ലൈറ്റുകളും ഒന്നിച്ചു കത്തിക്കും. കരോൾ സംഘം വണ്ടറടിച്ചു നിക്കുമ്പോൾ, ബലൂണിൽ ഗിൽറ്റുകൾ നിറച്ചു റൂമിൽ മുഴുവൻ കെട്ടി തൂക്കി ഒരു കമ്പി കൊണ്ട് കുത്തി പൊട്ടിക്കും. ആ പണി കൂടെ താമസിച്ചിരുന്ന ജോണിനേയും പ്രകാശനേയും ഏൽപിച്ചു. അങ്ങിനെ അവിടെ ഒരു വർണ്ണമഴ പെയ്യിക്കാൻ ഞങ്ങൾ തീരുമാനിച്ചു. മാലബൾബ് സെറ്റ് ആൻറപ്പന് കൊടുക്കുമ്പോൾ ഞാൻ പ്രത്യേകം പറഞ്ഞു "രണ്ടു വർഷം മുന്ന് വാങ്ങിയതാണ്. ഫ്യുസായ ബൾബുകൾ ഉണ്ടെങ്കിൽ അവയെല്ലാം മാറ്റി വയറുകൾ കൂട്ടി പിരിച്ചു വെച്ചാൽ മതി" . ഇതും പറഞ്ഞു ഞാൻ റൂം വൃത്തിയാക്കാനുള്ള തിരക്കിലായി. കുപ്പിയും ഗ്ലസ്സുമെല്ലാം എടുത്തു കട്ടിലിനടിയിൽ ഒളിപ്പിക്കാനും മറന്നില്ല.

എല്ലാം റെഡിയാണെന്ന് ആൻറപ്പൻറെ സിഗ്നൽ കിട്ടിയതും..... ലൈറ്റുകളെല്ലാം അണച്ച് വാതിലും തുറന്നിട്ട്‌.... കരോളിനെ കാത്തിരുന്നു. "ആദ്യം ഞാൻ മ്യൂസിക്‌ ഓണ്‍ ചെയ്യും, അതിനു ശേഷം ആൻറപ്പൻ ലൈറ്റ് തെളിയിക്കും, പിന്നെ ബലൂണ്‍ പൊട്ടും" പരിപാടി ക്രമങ്ങൾ ഞാൻ ഒന്നു കൂടി പറഞ്ഞുറപ്പിച്ചു. വലിയൊരു ആരവത്തോടെ കരോളിനെ ജോസേട്ടൻ വീട്ടിലേക്കു ആനയിച്ചു. കൂട്ടത്തിലൊരാൾ ലൈറ്റിടാൻ ആക്രോശിക്കുന്നതിനിടയിൽ പെട്ടന്ന് അപ്രതീക്ഷിതമായി കെട്ടി വെച്ച മത്തങ്ങാ ബലൂണുകളിലോരെണ്ണം "<<<<ട്ടോ....... >>>>" എന്ന വലിയ ശബ്ദത്തിൽ പൊട്ടി. ബലൂണ്‍ പൊട്ടിയ ശബ്ദം കേട്ട് ഞെട്ടി കണ്ട്രോള് പോയ ആൻറപ്പൻ മാലബൾബിൻറെ സ്വിച്ചിൽ വിരലമർത്തിയതും പിന്നെ അവിടെ വലിയ ഒരു പൊട്ടലോട് കൂടിയ തീപൊരിയായിരുന്നു, കൂടെ കരിഞ്ഞ പുകയും. സംഗതി മാലബൾബ്‌ ശരിക്കും കത്തി, കൂടെ റൂമിൻറെ കമ്പ്ലീറ്റ് ഫ്യുസും പോയി. ക്രിസ്തുമസ് പാപ്പായും രാജാക്കന്മാരും കൂട്ടരും ജീവനും കൊണ്ട് പുറത്തോട്ടോടി. "ഓടിക്കോ" എന്നും അലറിവിളിച്ച് ആദ്യം ഓടിയ പള്ളീലച്ചൻറെ കയ്യിൽ പിരിവ് പണപ്പെട്ടി ഭദ്രമായിരുന്നു. ഞങ്ങൾ ശരിക്കും വണ്ടറടിച്ചു നിൽക്കുമ്പോൾ ആൻറപ്പൻ എന്നെ നോക്കി ദയനീയമായി പറഞ്ഞു "വയറ് കൂട്ടി പിരിച്ചത് മാറിയോ എന്നൊരു സംശയം".

(ഒരു പൊട്ടി തെറി പ്രതീക്ഷിച്ചു പേടിച്ചത് കൊണ്ടാണ് ആൻറപ്പൻ മുന്നേ അത് ടെസ്റ്റ്‌ ചെയ്തു നോക്കാൻ മുതിരാഞ്ഞത്)

"കുംഭകോണത്തുള്ള ചേട്ടൻറെ കമ്പനിയിൽ ടൈപ്പിസ്റ്റായി പോയിരുന്നെങ്കിൽ ഇതൊന്നും ഉണ്ടാവില്ലായിരുന്നു അല്ലേ എൻറെ ആൻറപ്പാ...... " എന്നും പറഞ്ഞ് ഫ്യുസു കെട്ടാൻ വാച്ച്മാനെ അന്വേഷിച്ചു പുറത്തേക്കു കടന്നപ്പോൾ കാക്കകൂട്ടത്തിന് കല്ലേറ് കിട്ടിയ പോലെ കരോളും സംഘവും അവിടെ ചിതറി നടക്കുണ്ട്.

""ആൻറപ്പൻ ഇന്ന് വലിയൊരു കമ്പനിയിലെ കറണ്ടിൻറെ വലിയൊരു സാറാ...

ദനിയാ ക്കാ പത്താ

Posted by VaITube | | Category: |


















പറ്റുമെങ്കിൽ ഗൾഫിലേക്ക് പറക്കുകയും ചെയ്യാം, പിന്നെ അല്പസ്വല്പം ഹിന്ദിയും പഠിക്കാം എന്ന മോഹവുമായിട്ടാണ് പഠനം കഴിഞ്ഞ പിറ്റേ ദിവസം ബോംബയിലേക്ക് വണ്ടി കയറുന്നത്. പണ്ട് മുതലേ ഒരു "ഗൾഫ്‌ ഗേറ്റ്" ആയിട്ടാണ് എല്ലാരും ബോംബയെ കണ്ടിരുന്നത്‌ എങ്കിലും ബോംബയിൽ കുറച്ചു കാലം ജോലി ചെയ്താൽ പിന്നെ ഏതു സാഹചര്യത്തിൽ പോയാലും പിടിച്ചു നില്ക്കാം എന്ന് പഴമക്കാർ പറയുന്നത് കേട്ടിട്ടുണ്ട്. ദുരിതം പിടിച്ച ട്രെയിൻ യാത്രയും തിങ്ങിനിറഞ്ഞ താമസവും, അനുഭവിച്ചാൽ എത്രയും പെട്ടന്ന് ഗൾഫിലേക്ക് രക്ഷപെടുവാൻ ഇഷ്ടപ്പെടുന്നവരാണ് ഭൂരിഭാഗവും.
അങ്ങനെ, ഹിന്ദി പഠിക്കുവാനുള്ള മോഹവുമായി ചെന്നെത്തിയത് ഒരു സിംഹത്തിൻറെ മടയിലും. സിംഹത്തിനെ പിന്നേം സഹിക്കാം, കൂടയുള്ള കുറുക്കനും മാടനും കോടനുമെല്ലാം സിംഹത്തിനെക്കാൾ ഉയർന്ന നിലവാരമായതുകൊണ്ട് ഹിന്ദിയേക്കാൾ പെട്ടന്ന് പഠിച്ചത് നാടൻ തെറികളാണ്. ചപ്പാത്തി ചുടാൻ പഠിച്ചാൽ പെട്ടന്ന് ഹിന്ദി വഴങ്ങും എന്ന സിംഹത്തിൻറെ ഉപദേശം സ്വീകരിച്ച്, ആ പണി ഞാൻ സ്വയം ഏറ്റെടുക്കുകയായിരുന്നു. പ്രത്യേകിച്ച് ജോലിയൊന്നും ഇല്ലാതെ വീട്ടിലിരുപ്പ് ആയതിനാൽ ഭക്ഷണം പാകം ചെയ്യുന്ന കൊണ്ട്രാക്റ്റും എനിക്ക് തന്നെ കിട്ടി. നാട്ടിലുണ്ടായിരുന്നപ്പോൾ ഒരു ചായ പോലും ഉണ്ടാക്കാൻ അറിയാത്ത എൻറെ കയ്യിൽ ദേഹണ്ണപണി കൂടി കിട്ടിയപ്പോൾ പഠിച്ച മലയാളം വരെ മറന്നു പോകുമോ എന്നൊരു ശങ്കയും ഉണ്ടാർന്നു.

ഒരു അവധി ദിവസം എല്ലാ വാനരന്മാരും വീട്ടിലുണ്ടയിരുന്നതിനാൽ, രുചികരമായി ഭക്ഷണം കഴിക്കണം എന്ന വാശിയിൽ, ദേഹണ്ണം അവർ തട്ടിയെടുക്കുകയായിരുന്നു. പകരം കറിക്കുള്ള സാധങ്ങൾ പുറത്ത് കടയിൽ പോയി വാങ്ങി കൊണ്ടുവരാനും ഉത്തരവായി. ഹിന്ദി പഠിക്കാനുള്ള ഒന്നാന്തരം ഒരു അവസരമായിരുന്നു അത്. വങ്ങേണ്ട സാധങ്ങളുടെ പേരുകൾ അവർ ഹിന്ദിയിൽ പഠിപ്പിച്ചു തരാനും മറന്നില്ല. അതിൽ തീരെ പരിചയമില്ലാത്ത "മല്ലിയില" എന്നെ കുറച്ച് കുഴപ്പിച്ചു. "ദനിയാ ക്കാ പത്താ"

മറന്നു പോകാതിരിക്കാൻ "ദനിയാ ക്കാ പത്താ" എന്ന മന്ത്രവും ഉച്ചരിച്ചുകൊണ്ട് കടയിലെത്തിയപ്പോൾ അവിടെ ഭയങ്കര തിരക്ക്. ചെറിയൊരു മാടക്കടക്ക് മുന്നിൽ സാധനങ്ങൾ വാങ്ങാൻ വന്ന ഗുജറാത്തി പെണ്ണുങ്ങൾ വട്ടം കൂടി നിന്നതിനാൽ, കടക്കാരനുമായി ഒരു കമ്മൂണിക്കേഷൻ ഗ്യാപ് പ്രകടമായി. കുറേ സമയം അവിടെ നിന്ന് കുരവയിട്ടെങ്കിലും ആരും ശ്രദ്ധിക്കുന്നില്ല. ഒരു വിധത്തിൽ പെണ്ണുങ്ങളെയെല്ലാം തട്ടി മാറ്റി ഗോൾ പോസ്റ്റിലേക്ക് പാഞ്ഞ് അടുത്തപ്പോൾ കടക്കാരൻ മറാട്ടി കണ്ണുരുട്ടി.

"ക്യാ ചാഹിയേ?"
"ദുനിയാ ക്കാ പത്തർ ചാഹിയേ...!"
ചുറ്റും കൂടി നിന്നിരുന്ന ഗുജറാത്തി പെണ്ണുങ്ങൾ വാവിട്ടു ചിരിക്കുന്നു.
"ബഡാ പത്തർ ചാഹിയെ... ഓർ ചോട്ടാ..?"
"ഞാൻ കൈ മലർത്തിയപ്പോൾ" ബാക്ക് ഗ്രൗണ്ടിൽ വീണ്ടും ചിരി..!
"ക്യാ ബോൽതേ തും, മദ്രാസി ..? നാം ക്യാ ...?" മറാട്ടി വീണ്ടും കയർത്തു.

ഓ.... തമിഴാനാണ് എന്ന് കരുതിയാകും അവരെല്ലാം ചിരിച്ചത്.(ഹിന്ദി പറയുന്നവന് മലയാളിയെയും തമിഴനേയും തിരിച്ചറിയാൻ കഴിയാത്തത് ഒരു ആഗോളപ്രതിഭാസം തന്നെയാണ്) അവരുടെ തെറ്റിദ്ധാരണ ഇപ്പോൾ തന്നെ മാറ്റിയേക്കാം.

"മേം മദ്രാസി നഹിം, കേരളാ ഹേ, കേരള".

ഭാഗ്യത്തിന് പാവയ്ക്കാക്ക് കേരള(കരേല) എന്ന് പേരിട്ടത് കൊണ്ട്, തല്കാലം ഞാൻ അവിടെനിന്ന് തലയൂരി. തിരിച്ച് റൂമിൽ വന്നപ്പോൾ, മല്ലിയില ആ കടയിൽ ഉണ്ടായിരുന്നില്ല എന്നും പകരം പാവയ്ക്കാ വാങ്ങി എന്നും പറഞ്ഞപ്പോൾ... വീണ്ടും പ്ലിംഗ്. ശിക്ഷയായി അന്ന് അവരുണ്ടാക്കിയ ബീഫ് കറിക്ക് മുകളിൽ മല്ലിയിലക്ക് പകരം, പാവയ്ക്കാ അരിഞ്ഞു ചേർത്താണ് എനിക്ക് കിട്ടിയത്.