"My favorite blog comments and 'mini stories - ValTube"

Thursday, May 14, 2015

അഥിതിദേവോഭവയാന്യനവാദ്യാനികര്‍മാണിതാനിസേവിതവ്യാനി

Posted by VaITube | Thursday, May 14, 2015 | Category: |




















രാവിലെ അഥിതികൾ വീട്ടിൽ വരുമ്പോൾ "സന്തോഷത്തിനായി" ബേക്കറികളിൽ നിന്നും വലിയ വില കൊടുത്ത് വാങ്ങി കൊണ്ടു വരുന്ന പലഹാരങ്ങൾ എങ്ങിനെയാണ്‌ വിശ്വസിച്ചു കഴിക്കുക..? എല്ലാ രുചികളും കളറുകളും മണങ്ങളും കൃത്രിമവും മാരകവുമായ രാസക്കൂട്ടുകളാണെന്നു ദിവസേന പത്രത്തിൽ വയിക്കുന്നതല്ലേ....! കാൻസർ മുതൽ ജനിതകമാറ്റം വരെ സംഭവിക്കാവുന്ന തരത്തിലുള്ള വിഷക്കൂട്ടുകളാണ് യാതൊരു നിയന്ത്രണവുമില്ലാതെ ദിനം പ്രതി മാർക്കെറ്റിൽ ലഭ്യമാകുന്നത്. അതുകൊണ്ട് വീട്ടിലേക്ക് കൊണ്ടു വരാവുന്ന സാധങ്ങളുടെ വിശദമായ ഒരു ലിസ്റ്റ് എഴുതി ഫെയ്സ്ബുക്ക്‌ സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്തു .. ഇത് വായിച്ചിട്ടെങ്കിലും വീട്ടിലേക്കു വരുന്ന അഥിതികൾക്ക് ഒരു പ്രചോദനമായെങ്കിലോ....? മാത്രവുമല്ല,

"വിദേശത്ത് നിന്നും കൊണ്ട് വന്നതും (മദ്യം ഉൾപ്പടെ), സ്വന്തമായി പറമ്പിൽ കൃഷി ചെയ്തതും... വീട്ടിൽ പാകം ചെയ്തതുമായ ഭക്ഷണ സാധങ്ങൾ ഒഴികെ, വഴിയോരത്തെ കടകളിലെ ചില്ലു ഭരണിയിൽ നിന്ന് വാങ്ങുന്ന സാധങ്ങൾ ഈ ഭവനത്തിലേക്ക്‌ പ്രവേശനമില്ല" എന്ന ഒരു ബോർഡും പടിക്ക് മുന്നിൽ കെട്ടി തൂക്കി.

രാവിലെ അഥിതികൾ കൊണ്ട് വന്ന കരിഞ്ഞ കേക്കും, വിര ജിലേബിയും, പാണ്ടി പഴവും, ഗുണ്ടല്ലൂർ ലടുവും വൃത്തിയുള്ള ഒരു കവറിൽ ഭദ്രമായി പൊതിഞ്ഞ് ആദ്യം വരുന്ന ഭിക്ഷക്കാരന് എടുത്തു കൊടുത്തപ്പോൾ "കൊണ്ടു പൊയ്ക്കോ അവിടന്ന്" എന്നും പറഞ്ഞു മൊബൈൽ പിടിച്ച കൈ കൊണ്ട് തിരിച്ച് ആട്ടി. ഓ ... ചിലപ്പോൾ പിച്ചക്കാരുടെ പേജ് ലൈക് ചെയ്യാത്തതിലുള്ള ദേഷ്യമാകും....!

ഇനി എന്ത് ചെയ്യും ...? കുഴിച്ചു മൂടിയാൽ ... തുരപ്പൻ അത് തോണ്ടി എടുത്ത് പറമ്പ് മുഴുവൻ വൃത്തികേടാക്കും.
തോട്ടിൽ ഒഴുക്കിയാൽ പഞ്ചായത്ത്ക്കാര് വന്ന് നോട്ടീസ് തരും ...! "പോന്നു മോനല്ലേ ... ഇച്ചിരി മിട്ടായി തിന്നിട്ടു പോകാടാ..." എന്ന് പറഞ്ഞാൽ പിള്ളാര്‌ വരെ ബ്രാൻഡ്‌ നോക്കി കഴിക്കുന്ന കാലമാ...!. ഇനി ഒരു വഴി മാത്രമേ മുന്നിലുള്ളൂ ...

"അഥിതി ദേവോ ഭവ. യാന്യനവാദ്യാനി കര്‍മാണി താനി സേവിതവ്യാനി"

അതായതു അഥിതികൾ കൊണ്ട് തരുന്നവ ... മറ്റ് അഥിതികൾക്ക് തന്നെ വിളമ്പി കൊടുക്കണമെന്ന്...

NB: ഇതിലെ കഥാപാത്രങ്ങളും പലഹാരങ്ങളും തമ്മിൽ എന്തെങ്ങിലും രൂപ സാദൃശ്യം തോന്നുന്നുണ്ടെങ്കിൽ, തികച്ചും യാദൃച്ചികം മാത്രമായിരിക്കും.

Wednesday, May 13, 2015

ലാഹോർ മുതൽ "അമ്മച്ചി" വരെ

Posted by VaITube | Wednesday, May 13, 2015 | Category: |



















അതി രാവിലെ സൂര്യൻ ഉദിച്ചാൽ മൂന്നു വീമാനം തെക്കോട്ടും.... തൊട്ടുപുറകെ ഒട്ടകകൂട്ടത്തേയും തെളിച്ചുള്ള ബംഗാളി പയ്യൻ വടക്കോട്ടും പോകുന്നതും കഴിഞ്ഞാൽ പിന്നെ ഇളകുന്ന ഒരു സാധനത്തെ കാണാൻ ലാഹോർ ഖാൻറെ പാട്ട ശകടം വരുന്നതും വരെ കാത്തിരിക്കണം. സൂര്യൻറെ തിളക്കത്തിൽ കണ്ണാടി പോലെ പരന്നു കിടക്കുന്ന മണലാരണ്യത്തിലൂടെ പുകയും പൊടിയും പറപ്പിച്ചു ഞങ്ങൾക്കുള്ള ഭക്ഷണവുമായി കൃത്യ സമയത്ത് തന്നെ പുള്ളി എത്തിയിരിക്കും. ഇടയ്ക്കുവണ്ടിയുടെ ടയർ എങ്ങാനും പഞ്ചർ ആയാൽ വണ്ടി അവിടെ ഇട്ടിട്ട്, ഭക്ഷണവും കയ്യിൽ തൂക്കി പിടിച്ചു നടന്നു വരുന്ന പാർട്ടിയാണ്. എന്തിനാണ് ഇത്രയും ദൂരം ഞങ്ങൾ ഇന്ത്യക്കാർക്ക് വേണ്ടി താങ്കൾ ഇങ്ങനെ ഭക്ഷണവും ചുമന്നു വരുന്നത് എന്ന് ചോദിച്ചാൽ. "ഭക്ഷണത്തിന് രാജ്യങ്ങളുടെ വ്യതാസമില്ല. ജീവിതത്തിൽ പട്ടിണി കിടന്നവനേ വിശപ്പിൻറെ വിലയറിയൂ" എന്നാണ് പുള്ളിക്കാരൻറെ ഭാഷ്യം. സിറ്റിയിൽ നിന്നും കിലോമീറ്ററുകൾക്കപ്പുറം കിടക്കുന്ന ഞങ്ങളുടെ വർക്ക്‌സൈറ്റിലെ കമ്പനി നിയമിച്ച ഒരേ ഒരു ഹംസദൂതനാണ്‌ പാകിസ്ഥാൻകാരനായ ലഹോർ ഖാൻ. അതിരാവിലെ ജോലിക്കാരെയും കൊണ്ട് പോയിക്കഴിഞ്ഞാൽ പിന്നെ പിന്നെ വരുന്നത് ഞങ്ങളുടെ ഭക്ഷണപൊതിയുമായിട്ടായിരിക്കും. അതിനിടയിൽ നാട്ടിലേക്കുള്ള ഞങ്ങളുടെ കത്തുകളും പൈസയും അയക്കുന്നതും, അത്യാവശ്യം സോപ്പ് ചീപ്പു കണ്ണാടി സാധങ്ങളും ഞങ്ങള്ക്ക് വേണ്ടി വാങ്ങി കൊണ്ടുവരികയും ചെയ്തിരുന്നു. കാണാൻ ആരോഗ്യവാനും, ഏതാണ്ട് നാൽപതു വയസ്സ് പ്രായം തോന്നിച്ചിരുന്ന ലാഹോർഖാൻറെ ചുണ്ടിൽ എപ്പോഴും ഒരു "മാൽബറോ" സിഗരറ്റ് എരിഞ്ഞു കൊണ്ടേയിരിക്കും. മൊബൈൽ ടവറുകൾ പോലും കണി കാണാത്ത ആ മരുഭൂമിയിൽ ഞങ്ങളെ പുറം ലോകവുമായി ബന്ധപ്പെടുത്തിയിരുന്ന ലാഹോർ ഖാൻ, അദ്ദേഹത്തിൻറെ വീര സാഹസിക കഥകൾ പറയുന്നതിനിടയിൽ മൂന്നു നാല് സിഗരറ്റുകൾ "ടപോ" എന്നു ഒറ്റയടിക്ക് വലിച്ചു തീർക്കും.

ആയിടക്കാണ്‌ കമ്പനി പുതുതായി നിയമിച്ച സേഫ്റ്റി മാനേജർ "അമ്മച്ചി" വർക്കി ഒരു വില്ലനായി ഞങ്ങളുടെ ക്യാമ്പിൽ അവതരിക്കുന്നത്. വന്ന ദിവസം തന്നെ ക്യാമ്പിലെ എരന്നു ഓസ് (CEO) അടിക്കുന്നതിൻറെ ചീഫ് മാനേജർ പദവി ഞങ്ങൾ എല്ലാവരും കൂടി "അമ്മച്ചി"വർക്കിക്ക് നാമകരണം ചെയ്തു. സംസാരിക്കുന്നതിനിടയിൽ പഴയ അമ്മച്ചി മാരുടെ പോലെ കൈ കൊട്ടി ആർത്തു ചിരിക്കുന്ന ഒരു സ്വഭാവം വർക്കിക്കുണ്ടായിരുന്നു. അതാണ്‌ "അമ്മച്ചി" വർക്കി എന്ന വിളിപ്പേരിനു കാരണം.

ലാഹോർ ഖാനെ "അമ്മച്ചി"വർക്കി പരിചയപ്പെട്ട ദിവസം മുതൽ തന്നെ ഖാൻറെ കഥകളും സിഗരറ്റ് വലിച്ചു തീരുന്നത് പോലെ തന്നെ പെട്ടന്ന് ചുരുങ്ങാൻ തുടങ്ങി. ലാഹോർ ഖാൻറെ കഥകൾ കേൾക്കുന്നതിനേക്കാൾ 'മാൽബറോ" സിഗരറ്റുകൾ അടിച്ചു മാറ്റുന്നതിനാണ് അമ്മച്ചി വർക്കി ശ്രദ്ധ കാണിച്ചിരുന്നത്. ലാഹോർ ഖാനെ പ്രോത്സാഹിപ്പിക്കാൻ വേണ്ടി, താൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല ക്രിക്കെറ്റ് കളിക്കാരനാണ് വാസിം അക്രമാണെന്നും, ഭൂട്ടോയാണ് നല്ല പ്രധാന മന്ത്രിയെന്നും... കറാച്ചി ഡൽഹിയെക്കാൾ നല്ല സ്ഥലമാണെന്നും, പാക്കിസ്ഥാനികൾ ഇന്ദ്യക്കാരെക്കാൾ സ്നേഹമുള്ളവരാനെന്നും തട്ടി വിടുന്നുണ്ടായിരുന്നു. പാവം ലാഹോർ ഖാൻ "അമ്മച്ചി" വർക്കിയുടെ വാചകമടിയിൽ വീഴുകയും "മാൽബ്രൊ" കയ്യയച്ചു നഷ്ടപ്പെടുകയും, അവസാനം ഞങ്ങൾ പ്രതീക്ഷിച്ച പോലെ ആ പാവം എന്നെന്നേക്കുമായി സിഗരറ്റ് വലി നിരത്തുകയും ചെയ്തു.

ലാഹോർ ഖാൻറെ സിഗരറ്റ് വലി നിർത്തിച്ചത് "അമ്മച്ചി" വർക്കിയാണ് എന്ന കിംവദന്തി ക്യാമ്പിൽ പരന്നതോടെ "അമ്മച്ചി" വർക്കിക്ക് പാക്കിസ്ഥാനികളോട് കലശലായ വിരോധവും വിദ്വേഷവും മുള പൊട്ടി. പാക്കിസ്ഥാനികൾ ദുഷ്ടന്മാരാണെന്നും, അവരുമായി ഒരു തരത്തിലും കൂട്ട് കൂടരുതെന്നും, ഇന്ത്യക്കാരുടെ ആജീവനാന്ത ശത്രുക്കൾ ആണെന്നും, തുടങ്ങിയ പ്രസ്ഥാവനകൾ ക്യാമ്പ് മുഴുവൻ അടിച്ചിറക്കി. ലാഹോർ ഖാന് നല്ലൊരു പണി കൊടുക്കാൻ കാത്തിരിക്കുകയായിരുന്ന "അമ്മച്ചി" വർക്കിക്ക് അതിനുള്ള ഒരു അവസരം വന്നു ചേർന്നു.

ആയിടക്ക്‌ അപ്രതീക്ഷിതമായി ക്യാമ്പിൽ ഉണ്ടായ തീ പിടുത്തം കമ്പനിക്ക് ചില്ലറ നഷ്ടങ്ങളുണ്ടാക്കി. ലാഹോർ ഖാൻ ഒളിച്ചിരുന്ന് സിഗരറ്റ് വലിച്ചതാണ് തീ പിടുത്തം ഉണ്ടാക്കിയതെന്ന കള്ളകഥ മെനെഞ്ഞ് "അമ്മച്ചി" വർക്കി കമ്പനിയുടെ മുന്നിൽ വീണ്ടും ആളായി. തത്ഫലമായി ലാഹോർ ഖാൻറെ ഒരു മാസത്തെ ശമ്പളം കട്ട് ചെയ്യാനും, "അമ്മച്ചി" വർക്കിയെ കമ്പനിയുടെ ചീഫ് സേഫ്റ്റി മനേജരക്കാനും ഉത്തരവായി. കൈ കൊട്ടി ആർത്തു ചിരിച്ചു കൊണ്ട്, ഓസിനു കിട്ടുന്ന സിഗരറ്റുകൾ ആഞ്ഞു വലിച്ചു "അമ്മച്ചി" വർക്കി മുന്നോട്ടുള്ള തൻറെ പ്രയാണം തുടർന്നുകൊണ്ടേയിരുന്നു. "അമ്മച്ചി"വർക്കി കാരണം സിഗരറ്റ് വലി ജീവിതത്തിൽ നിന്നും ഉപേക്ഷിച്ചവരുടെ എണ്ണവും കൂടികൊണ്ടിരുന്നു.

വർഷങ്ങൾ എടുത്ത മരുഭൂമിയിലെ പ്രൊജക്റ്റ്‌ കഴിഞ്ഞതോടെ ജോലിക്കരെയെല്ലാം കമ്പനി കൂട്ടത്തോടെ പിരിച്ചു വിട്ടു. കൂടെ "അമ്മച്ചി" വർക്കിയും സ്വയം പിരിഞ്ഞു നാട്ടിൽ പോയി. നാട്ടിൽ പുതിയ വീട് പണിതതിൻറെ സന്തോഷത്തിലാണ്‌ പുള്ളിക്കാരൻ. പുതിയ വീടിൻറെ പാല് കാച്ചുന്ന ദിവസം "അമ്മച്ചി" വർക്കിയേയും തിരഞ്ഞ് പോസ്റ്റ്‌ മാൻ ഗൾഫിൽ നിന്നും വന്ന ഒരു വലിയ സമ്മാന പൊതിയുമായി രംഗപ്രവേശം ചെയ്തു. ബഹുജന മധ്യത്തിൽ ആകാംഷയോടെ "അമ്മച്ചി" വർക്കി ആ പെട്ടി തുറന്നു.

"നിങ്ങളുടെ ശ്വാസകോശം ഒരു സ്‌പോഞ്ചുപോലെയാണ്. ഒരു ശരാശരി "ഓസിനു" സിഗരറ്റ് വലിക്കുന്നവൻറെ ശ്വാസകോശത്തില്‍ അടിഞ്ഞു കൂടുന്ന പുക പുറത്തെടുത്താല്‍ ഒരു ബാർ സോപ്പിനോളം വലുപ്പം വരും." മലയാളത്തിൽ വലിയ അക്ഷരത്തിൽ അടിച്ച ഒരു നോട്ടീസിനോടപ്പം ഒരു സ്പൊഞ്ചും, ഒരു ബാർ സോപ്പും പിന്നെ ലാഹോർ ഖാൻറെ കയ്യൊപ്പിട്ട രണ്ടു മാൽബ്രൊ സിഗരറ്റും.

Monday, May 11, 2015

ഡ്യൂട്ടി.....ഫ്രീ..!

Posted by VaITube | Monday, May 11, 2015 | Category: |

















നാട്ടിലെ അളിയനു സമ്മാനിക്കാൻ ഡ്യൂട്ടിഫ്രീ ഷോപ്പിൽ നിന്നും വാങ്ങിയ ബ്ലാക്ക്‌ലാബലും ചാത്തന്മാർക്ക് കൊടുക്കാനുള്ള വോഡ്കയും പൊതിഞ്ഞു ഭദ്രമായി ഒരു പ്ലാസ്റ്റിക്‌ കവറിൽ തൂക്കി പിടിച്ച് എയർ ഇന്ത്യയുടെ കാവടത്തിലേക്കുള്ള ക്യൂവിൽ നില്ക്കാൻ തുടങ്ങിയിട്ട് അര മണിക്കൂറായി. ഡ്യുട്ടി ഫ്രീ എന്ന് വെണ്ടയ്ക്ക അക്ഷരത്തിൽ എഴുതിയ പ്ലാസ്ടിക് കൂട് ... താഴെ വെച്ചാൽ ചിതലരിക്കും തലയിൽ വെച്ചാൽ പേനരിക്കും എന്ന് കരുതി നെഞ്ചോടു ചേർത്ത് പിടിച്ചുള്ള നിൽപ്പ് കണ്ടിട്ട് പലർക്കും അത്ര സുഖിക്കുന്നില്ല. നാട്ടിൽ ഇതിനു വേണ്ടി വായും പൊളിച്ചിരിക്കുന്ന വേഴാമ്പലുകൾ വീട്ടിലില്ലാത്തവരോട് ഇതൊന്നും പറഞ്ഞാൽ മനസ്സിലാവില്ല. കുറച്ചു നേരത്തെ കാത്തിരിപ്പിനു ശേഷം, ഫൈനൽ അനൌണ്‍സ്മെന്റു വന്നതും ... ഒരു പച്ച "കിളി" വന്നു വാതിൽ തുറക്കേണ്ട താമസം എല്ലാരും കൂടി കവാടത്തിലേക്ക് ഇടിച്ചു കയറാൻ തുടങ്ങി. ഡ്യൂട്ടിഫ്രീയിൽ നിന്നും നാട്ടിലേക്കു വാങ്ങി കൂട്ടിയ കവറുകൾക്കിടയിലൂടെ, പ്രായമായ അമ്മാവന്മാരും, അലറി കരയുന്ന കുട്ടികളെ തോളത്ത് വെൽഡ് ചെയ്ത അമ്മമാരും, പരദൂഷണം വിളമ്പുന്ന അമ്മായിമാരുടെയും ഇടയിലൂടെ ഞാൻ ഒരു ഫീനിക്സ് പക്ഷിയെ പോലെ ഊളയിട്ടു മുന്നോട്ടു ഇടിച്ചു കയറി. കംങ്ങാരു കുട്ടിയെ സഞ്ചിയിൽ സൂക്ഷിക്കുന്ന പോലെ കയ്യിലുള്ള കുപ്പിയിലായിരുന്നു എൻറെ ശ്രദ്ധ. എങ്ങാനും താഴെ വീണു പൊട്ടിയാൽ, അളിയനോട് എന്ത് പറഞ്ഞു സമാധാനിപ്പിക്കും...?

"ഇരിപ്പിടം തപ്പി അങ്ങോട്ടും ഇങ്ങോട്ടും പായുന്നവർ ഒന്ന് ശ്രദ്ധിക്കണേ...! കയ്യിൽ കുപ്പിയുണ്ട്". എന്ന് ഉറക്കെ വിളിച്ചു കൂവണം എന്നുണ്ടായിരുന്നു. എനിക്ക് കിട്ടിയ ഇരിപ്പിടത്തിനു മുകളിലെ ലഗ്ഗേജ് കമ്പാർട്ട്മെന്റിൽ ഏതോ ഒരു കശ്മലൻ അവൻറെ ഭാണ്ഡം നിറച്ചു വെച്ചിരുന്നതിനാൽ, എൻറെ കുപ്പി തിരുകി കയറ്റി വെക്കാനുള്ള ശ്രമവും പരാജയപ്പെട്ടു. എൻറെ പരുങ്ങൽ കണ്ടിട്ടാകണം എയർ ഹോസ്റ്റസ് അത് വാങ്ങി കുറച്ചു പുറകിലെ ഹാൻഡ്‌ ലഗ്ഗേജ് കമ്പാർട്ട്മെന്റിൽ തിരുകി വാതിലടച്ചു. സമാധാനമായി... ഇനി സുഖമായോന്നു ഉറങ്ങാൻ പറ്റിയാൽ മതിയായിരുന്നു.

* * * * * * * * * * * * * *

വീമാനം ലാൻഡ്‌ ചെയ്തതും എല്ലാരും ഹാൻഡ്‌ ലഗ്ഗെജുകൾ എടുത്തു പുറത്തേക്കു ചാടാനുള്ള പരാക്രമത്തിലാണ്.ഇതു വരെ കണ്ട വിദേശ മലയാളിയുടെ മാന്യതയോന്നും കേരളത്തിൽ എത്തിയാൽ കാണില്ല. പുറത്തേക്കു പോകാനുള്ള അനുവാദവും കാത്ത് എല്ലാവരും മൂലക്കുരു പൊട്ടിയ പോലുള്ള ആ നിൽപ്പ് ഒന്ന് കാണേണ്ടത് തന്നെയാണ്. ഇന്നാണെങ്ങിൽ മൊബൈൽ സ്വിച്ച് ഓണ്‍ ചെയ്തു ഓരോരുത്തരും അവരുടെ വീരസാഹസിക കഥകൾ യാത്രക്കാരെ മുഴുവൻ കേൾപ്പിക്കുന്ന തിരക്കിലാകും.

കഥാ നായകനായ "കുപ്പി" പുറകിലായത് കൊണ്ട് എല്ലാ യാത്രക്കാരും ഇറങ്ങുന്നത് വരെ എനിക്ക് കാത്തു നിക്കേണ്ടി വന്നു. പെട്ടന്ന് ഇറങ്ങാനുള്ള എയർ ഹോസ്റ്റസ് ആങ്ങ്യം കാണിച്ചതോടെ വേഗം പുറകിലേക്കോടി കവറുമെടുത്തു "ധന്യവാദും" കൊടുത്ത് പറ പറന്നു. നീണ്ട കാത്തിരിപ്പിനു ശേഷം ബാഗ്ഗേജ് കണ്‍വെയറിൽ നിന്നും പെട്ടിയുമെടുത്ത് എയർപോർട്ടിനു പുറത്തു കടന്ന് ഒരു ദീർഘശ്വാസം എടുത്തപ്പോൾ എന്തൊരാശ്വാസം.

"സാറേ ഇപ്പൊ തന്നെ പുറപ്പെട്ടാൽ റോഡിൽ തിരക്ക് കൂടുന്നതിന് മുൻപ് സിറ്റി കടക്കാം" തിരിഞ്ഞു നോക്കിയപ്പോൾ കാക്കിധാരിയാ ടാക്സി ഡ്രൈവറാണ്. ലഗ്ഗേജ് കാരിയറിൽ കെട്ടിയതിനു ശേഷം ടാക്സി ഡ്രൈവറുടെ കയ്യിൽ കുപ്പിയുള്ള കവറു കൊടുക്കുമ്പോൾ "കുപ്പിയാണ് സൂക്ഷിക്കണം" എന്ന് പറയാനും മറന്നില്ല. "അതിനെന്താ സീറ്റിനടിയിൽ വെച്ചാൽ അടങ്ങിയിരുന്നോളും. ഇതുപോലെ ദിവസവും എത്ര കുപ്പികൾ കണ്ടതാണ്" എന്നും പറഞ്ഞ് സീറ്റിനടിയിലേക്ക് വെക്കാൻ നോക്കിയിട്ടും ഒതുങ്ങാതെയായപ്പോൾ അവനത്‌ തുറന്നു നോക്കി.

"സാറേ ... ഇത് കുപ്പിയൊന്നും അല്ല ... വേറെ എന്തോ കൊമ്പും കുഴലും ഒക്കെയാണല്ലോ ...!" ടാക്സിക്കാരൻ അത്ഭുതത്തോടെ എന്നെ നോക്കിയപ്പോൾ ഞാനും ഒന്ന് പകച്ചു. "ങ്ഹ് ...! കൊമ്പും കുഴലൊ ...? അപ്പൊ ഞാൻ വാങ്ങിയ ബ്ലാക്ക്‌ ലേബലും, വോഡ്കയും എവിടെ ...?.... പൊതി മാറിയോ... ദൈവമേ ...! കാനായിലെ കല്യാണത്തിന് വെള്ളം വീഞ്ഞാക്കിയ അങ്ങ് എന്നെ പരീക്ഷിക്കുയാണോ ...? അതോ വീഞ്ഞ് വീണ്ടും വെള്ളമാക്കിയോ." "ഒന്ന് വേഗം നോക്ക് സാറേ ... രണ്ടു ദിവസമായിട്ടാണ് ഒരു ഓട്ടം കിട്ടുന്നത്" ഡ്രൈവർ പൊതി എൻറെ കയ്യിലോട്ട് തരുമ്പോൾ എന്നെ ഓർമിപ്പിച്ചു. വിശദമായി പൊതി തുറന്നു നോക്കിയപ്പോഴാണ് സംഗതി മനസ്സിലായത്. ഹാൻഡ്‌ ലഗ്ഗേജ് കമ്പാർട്ട്മെന്റിൽ എൻറെ കുപ്പി വെച്ചിരിക്കുന്ന കവറ് വേറെ ആരോ മാറിഎടുതിരിക്കുന്നു. പകരം എനിക്ക് കിട്ടിയ കവറിൽ എന്തോ മെഡിക്കൽ ഉപകരങ്ങളാണ് പൊതിഞ്ഞു വെച്ചിരിക്കുന്നത്. കൂടെ കിട്ടിയ ഒരു കുറുപ്പിൽ ഇങ്ങനെ എഴുതിയിട്ടുണ്ടായിരുന്നു.

"മോനെ ശ്രീധരാ.. നീ എന്നോട് ക്ഷമിക്കണം.... വിട്ടു മാറി എന്ന് കരുതിയ റാണിമോളുടെ വലിവ് വീണ്ടും കൂടിയിരിക്കുന്നു, ആശുപത്രിയിൽ ഒത്തിരി പൈസ ചെലവായി. ആയുർവേദവും കഷായവും കൊടുത്തിട്ടും ഒരു മാറ്റവുമില്ല. ശ്വാസ തടസ്സം കുറക്കാനുള്ള ഒരു സാധനം അവിടെ കിട്ടുമെന്ന് ഡോക്ടർ പറയുന്നു. നാട്ടിലേക്കു വരുന്ന ആരുടേയും കയ്യില് എത്രയും പെട്ടന്ന് കൊടുത്തയക്കുമല്ലോ..! നിന്നെ ശല്യപ്പെടുത്തുന്നതായി തോന്നരുത്... കഴിഞ്ഞതെല്ലാം ഓർത്ത് വിഷമിക്കരുത്. വേറെ വഴിയില്ലാഞ്ഞിട്ടാ...നാട്ടിൽ എത്തിയാൽ നിനക്ക് തരാനുള്ള എല്ലാ പണവും തിരിച്ചു തരാം. ദൈവം നിന്നെ കാക്കും. വരുന്ന ആൾക്ക് വിലാസം കൃത്യമായി പറഞ്ഞു കൊടുക്കണേ". ചുക്കി ചുളിഞ്ഞ കത്തിൽ മുഴുവൻ അക്ഷരതെറ്റായത് കൊണ്ട് വായിച്ചെടുക്കാൻ കുറച്ചു പണിപ്പെട്ടു. എന്ത് ചെയ്യണമെന്നു അറിയാതെ ഞാൻ ത്രിശങ്കനായി, തിടുക്കം കൂട്ടുന്ന ടാക്സിക്കാരനെയും ഡ്യൂട്ടിഫ്രീ കവറിനെയും മാറി മാറി നോക്കി.


"എടാ ശ്രീധരാ .... നിനക്ക് ഇത് പൊതിയാൻ വേറെ ഒരു കൂടും കിട്ടിയില്ലെടാ...ദുഷ്ടാ....!" ആ മനസ്സികവസ്ഥയിൽ എൻറെ മനസ്സിൽ അങ്ങിനെയാണ് തോന്നിയത്.

Wednesday, May 6, 2015

ഓർഗാനിക്ക് വാള്

Posted by VaITube | Wednesday, May 6, 2015 | Category: |






















അങ്ങിനെ കാത്തിരുന്ന പള്ളിപെരുന്നാള് ഇങ്ങു കയ്യാലപുറത്ത് എത്തി. വീടും പരിസരോം അടിച്ചു വൃത്തിയാക്കണം. പറമ്പിലാണേൽ മുഴുവൻ ചീഞ്ഞു ഉണങ്ങിയ മാങ്ങണ്ടി പരന്നു കിടക്കുന്നു. ഇത്രേം മാങ്ങണ്ടി ഒന്നിച്ചു സ്നേഹത്തോടെ കിടക്കുന്ന ഒരു സ്ഥലം ബൂലോകത്ത് എവിടേം കാണില്ല.

പച്ചക്ക് തിന്നാൻ നല്ല പുളിയാണ്. ഒരു മുഴുത്ത തേങ്ങയുടെ വലുപ്പോം ഉണ്ട്. അന്തിയായാൽ ക്രിസ്ത്മസ് ട്രീക്ക് മാലബൾബ് ഇട്ട മാതിരി കാണാൻ നല്ല ചേലുണ്ട്. പറഞ്ഞിട്ടെന്താ കാര്യം ഒന്ന് പഴുത്തു തിന്നാൻ പറ്റില്ല .... നാട്ടുകാര് മുഴുവൻ കണ്ണ് വെച്ചിട്ടാണോ എന്തോ ...പഴുത്താൽ ചോക ചോകാ നിറം. അതിൽ മുഴുവൻ പുഴു വന്നാൽ .. കൈ കൊണ്ട് തൊടാൻ പറ്റോ....? വെറുതെ കൊടുത്താൽ പോലും ആർക്കും വേണ്ട...! പഴുപ്പിച്ചാൽ പുഴു വരുന്നത് നാട്ടുകാർക്ക് മുഴുവനും അറിയാം. അത് കൊണ്ട് പച്ചമാങ്ങയിൽ പുഴുവിൻറെ മുട്ടകൾ കാണില്ലെന്ന് എങ്ങിനെ ഉറപ്പിക്കും ..? ഫലമോ ..? പറമ്പ് മുഴുവൻ പന്തലിച്ചു നിലക്കുന്ന രാക്ഷസൻ മാവിലെ മാങ്ങകൾ പഴുത്തു ചീയാൻ തുടങ്ങുമ്പോൾ, അടുത്ത പഞ്ചായത്തിലെ കാക്കകൾ വരെ ഇപ്പൊ നമ്മുടെ പറമ്പിലാ വന്നു തൂറുന്നത്. അത് മാത്രമോ ...? കൊത്രാം കൊള്ളി പിള്ളാരുടെ കല്ലേറ് ... അത് വേറെ. കഴിഞ്ഞ ആഴ്ചയും രണ്ടു ഓടു മാറ്റി വെക്കാൻ പെട്ട പാട് എനിക്കെ അറിയൂ. കൊറച്ച് ദിവസായി, വടക്കേതിലെ ഗൾഫുകാരൻറെ ഭാര്യ ജാൻസി റോഡിലൂടെ പോകുമ്പോ മാവിൻറെ മോളിലോട്ട് ഒരു ഒളിനോട്ടം കാണുന്നുണ്ട്. അതിരാവിലെ ജയൻറെ പാൻറും ഇട്ട് പോണ ബാൻഡ് സെറ്റിലെ കൊഴല് ഊതണ റപ്പായിക്ക് മാത്രം, മാവ് കാണുമ്പോ ഒരു വൈക്ലഭ്യം. അവൻറെ ഊത്ത് ശരിയാവാത്തതിനു എൻറെ പച്ച മാങ്ങ എന്ത് പിഴച്ചു ...? കാക്കയും അണ്ണാനും ചപ്പി പഴുത്തു ചീഞ്ഞു വീഴുന്ന മാങ്ങണ്ടി വീണ് പറമ്പ് മുഴുവൻ നിറഞ്ഞു. എല്ലാം പറക്കി കൂട്ടി എടുത്ത് തോരപ്പൻറെ മാളത്തിൽ കൊണ്ട് തള്ളി. ആ പാതാള കിണറ്റിൽ പോകുന്ന നിർദ്ധോഷികളായ ഗതി കിട്ടാ മാങ്ങണ്ടികൾ എന്നെ തെറി വിളിക്കുന്നുണ്ടാകും.

തലയെടുപ്പോടെ നില്ക്കുന്ന മാവും അതിൽ നിറഞ്ഞു നില്ക്കുന്ന പച്ച മാങ്ങയും കണ്ടു ആകൃഷ്ടനായി എങ്ങു നിന്നോ വന്ന ഒരു തമിഴൻ ചോദിച്ചപ്പോൾ ഞാൻ അതങ്ങ് മൊത്തമായി പറഞ്ഞു ഉറപ്പിച്ചു . രണ്ടായിരം ഉർപ്പ്യെ കിട്ടിയപ്പോൾ മനസ്സിൽ ഒരു കതിന പൊട്ടി. ഈ പുഴു മാങ്ങക്ക് രണ്ടായിരം ഉർപ്യെ...? മനസ്സിൽ വിരിഞ്ഞ ചിരി പുറത്തു കാണിക്കാതെ ഞാൻ തമിഴനെ പ്രോത്സാഹിപ്പിച്ചു.
"പഴുത്താൽ നല്ല തേൻ ഒലിക്കണ മങ്ങ്യാ" .
"തെരിയും സേട്ടാ ...! മാങ്കാ പാത്താലെ തെരിയും സേട്ടാ. തമിഴ് നാട്ടിൽ വന്ത് ഇന്ത മങ്കാ പേര് ഹസ്നികാ". ഊരിൽ റൊമ്പ നിമ്മതി ഇരിക്ക്..!
" അപ്പടിയാ...? ഇത് ഹസ്നികാവാ?..." പഴുത്താൽ അതുക്കും മേലെ ഇരിക്കും. ഞാൻ മനസ്സിൽ പറഞ്ഞു
തമിഴൻ മഞ്ഞ പല്ല് കാട്ടി ചിരിച്ചു. എല്ലാം കൂടി പറക്കി കെട്ടി പോകുമ്പോൾ ഞാൻ ചോദിച്ചു.
"ഇതെല്ലാം നീ എന്നാ പണ്ണ പോരെ...?"
"ഇതെല്ലാം വന്ത് ദുബായിക്ക് എക്സ്പോർട്ട്‌ പണ്ണ പോരേ...!" അവിടം വന്ത് "ഓർഗാനിക്" മങ്കാ റൊമ്പ ഫേമസ്"
തമിഴൻ ആള് ഒരു കിലാടി തന്നെ ... രണ്ടായിരം രൂപ പോക്കറ്റിൽ തിരുകി. അടുത്ത കൊല്ലോം വരണം എന്ന് പറഞ്ഞു ഞാനവനെ സന്തോഷത്തോടെ യാത്രയാക്കി.

തമിഴനെ പറ്റിച്ച കാശ് കൊണ്ട് ഞാൻ വീട് മുഴുവൻ പഴുത്ത മാങ്ങയുടെ മഞ്ഞ കളർ തന്നെ അടിച്ചു. മാങ്ങാ പോയ മൊട്ടത്തല മാവ് നോക്കി ഞാൻ ചിരിച്ചു. പള്ളിയിൽ പെരുന്നാളിന്റെ വെടി പൊട്ടിയപ്പോൾ കാക്കകൾ മാവിന് ചുറ്റും വട്ടമിട്ടു പറന്നു. " എടാ കാക്കേ ..നീ കൊതി പറ്റിയ ഓർഗാനിക് മാങ്ങയെല്ലാം ഇപ്പൊ ദുബായിക്ക് വിസയടിച്ചു ഇരിക്കുന്നുണ്ടാകും . നിൻറെ വീട്ടില് പോയി തൂറടാ" ഞാൻ ഒരു മുട്ടൻ കല്ല്‌ വെച്ച്  ഏറു കൊടുത്തു.

പ്രദിക്ഷണത്തിൻറെ സമയമായപ്പോൾ ഞാൻ പള്ളി പറമ്പിലേക്ക് നടന്നു. ഉച്ചയിൽ കത്തുന്ന സൂര്യതാപത്തിൽ പള്ളിയും പറമ്പും ജനസാഗരത്തിൽ തിങ്ങി നിറഞ്ഞിരിക്കുന്നു. ബാൻഡ് സെറ്റും .. മൈക്കിലെ അനൌണ്‍സ്മെന്റും ആർപ്പു വിളികളും തിക്കും തിരക്കും ...പിന്നെ വെടി പടക്കവും ... എല്ലാം കൂടി ഒരു ഉഷ്ണ പരുവമായി. ദാഹിച്ചപ്പോൾ ഒരു നാരങ്ങ സോഡാ തിരഞ്ഞ് നോക്കിയപ്പോൾ അവിടേം ഭയങ്കര തിരക്ക്. പെരുന്നാള് കൂടാൻ വന്നവരെല്ലാം അവിടെ വെള്ളം കുടിക്കാൻ ക്യൂവാണ്.
"ഡാ ..ബേബ്യെ ...നിയെന്താടാ ... പട്ടി ചന്തക്കു പോയ പോലെ കിടന്നു വട്ടം കറങ്ങണേ ..? എന്തൂട്ട്രാ വേണ്ടേ..?"
തിരക്കിനിടയിൽ നിന്ന് അതാ കൂൾ ഡ്രിങ്ക് സൈമണ്‍ ചേട്ടൻ മാടി വിളിക്കുന്നു.
"സൈമേട്ടാ... ഗ്യാസ് കൂട്ടി ഒരു കൂള് നാരങ്ങ ങ്ങട് കാച്ചിക്കോ...!.. തൊണ്ട വരണ്ട് പോട്ടറായി"
"നാരങ്ങാ ... നീ പോടാ .... നല്ല സൂപ്പറ് കോക്ക്ടെയിൽ ജൂസ് വേണേ കുടിച്ചോ..! ബെസ്റ്റ് മധുരാ...!. വേറെ ഒന്നൂല്ല്യ"
"ജൂസ് എങ്കിൽ ജൂസ്... പെട്ടന്ന് വേണം... ട്ടാ"
സൈമേട്ടൻ തയ്യാറാക്കി വെച്ചിരുന്ന ജൂസ് ഒരു ഗ്ലാസ്സിലേക്ക്‌ പകർത്തി തരുന്നതിനടയിൽ പറഞ്ഞു.
"ഡാ... രാത്രി റിമി ടോമി വരുന്നുണ്ട് ....അടിപൊളി ഗാനമേളയാ......"
സൈമേട്ടൻ പറയുന്നത് കേൾക്കാൻ ഞാൻ കാത്തു നിന്നില്ല ... ഒറ്റ വലിക്കു തന്നെ ജൂസ് മുഴുവൻ കുടിച്ചു തീർത്തു.
"കൊള്ളാമല്ലോ ... നല്ല മധുരമുണ്ട്... എത്രായി ...?"
"ഞാൻ പറഞ്ഞില്ലേ .. നല്ല സുപ്പർ സാധനാ ന്ന്. ദുബായിന്ന് ഇമ്പോർട്ട് ചെയ്ത സാധനാ ....ഓർഗാനിക്ക്....ഒരു തമിഴൻ ഇന്ന് രാവിലെ ഇറക്കിയതാ..!"
"ഓർഗനിക്കോ .... !"
മനസ്സിൽ ഒരായിരം പുഴുക്കൾ തിളച്ചു മറിയുന്നു.
"ഒരു ഓർഗാനിക്ക് വാള് വരുന്നുണ്ട് .....! വേഗം മാറിക്കോ"

Tuesday, May 5, 2015

മാങ്ങാതൊലി സാമ്പാർ

Posted by VaITube | Tuesday, May 5, 2015 | Category: |




















കുഞ്ഞുനാളിൽ സ്കൂളിനടുത്തുള്ള കാന്റീനിലെ ചില്ലളമാരിയിലെ പഴംപൊരിയും, ബോണ്ടയും പരിപ്പ് വടയും ഒളികണ്ണിട്ടു നോക്കി വെള്ളമിറക്കിയ ഒരു കാലമുണ്ടായിരുന്നു. പത്താം ക്ലാസ്സിൽ എത്തിയപ്പോഴേക്കും, കാന്റീൻ വിട്ടു സ്കൂളിൻറെ മുന്നിലുള്ള ഉടുപ്പി ഭക്ഷണശാലയിലേക്ക് ചേക്കേറി. വലിയ കിണ്ണത്തിൽ കിട്ടുന്ന ഇടലിയും, ഊത്തപ്പവും, മസാലയും, തട്ട് ദോശയും തിന്നു മടുത്തപ്പോഴേക്കും പത്താം ക്ലാസ്സും പാസ്സായി. സ്കൂളിൽ നിന്നും കോളെജിലേക്ക് മാറിയപ്പോൾ ഹോട്ടലിലെ അലമാരിയിലെ പലഹാരങ്ങളുടെ സ്വഭാവും മാറി വരുന്നത് എന്നെ കൂടുതൽ അമ്പരിപ്പിച്ചു. പുതിയ കണ്ടെത്തലുകൾ എന്ന രീതിയിൽ ഓരോ വിഭവങ്ങളും മാറി മാറി പരീക്ഷിച്ചു. പഠനമെല്ലാം കഴിഞ്ഞ് ജോലി അന്വേഷിച്ചു നടന്നിരുന്ന കാലത്ത് ഹോട്ടലിലെ മെനു കാർഡിൽ പരതിയപ്പോൾ കണ്ട പിരളനും, ഉലത്തിയതും,മപ്പാസും, മോളിയും, മുകളായും, വിന്താലുവും, ചട്ടിക്കറിയും തുടങ്ങിയ പുതിയ പേരുകൾ പരിചയപ്പെട്ടു. ഗള്ഫിലേക്ക് പറന്നതോടെ.... പിന്നീടങ്ങോട്ട് ഭക്ഷണ സാധങ്ങളുടെ പേരുകളിൽ വലിയൊരു വിപ്ലവം തന്നെയാണ് മെനു കാർഡുകളിൽ കടന്നു കയറിയത്. സദാദോശ തട്ടിൽ കുട്ടി ദോശയായി. ചിക്കൻ ചട്ടിക്കറിയായി. അയൽ സംസ്ഥാനക്കാരുടെ ചെട്ടിനാട് ചിക്കൻ കേരളത്തിലേക്ക് വരുമ്പോൾ പട്ടിക്കാട്ടു കോഴി എന്നാക്കി മാറ്റേണ്ടി വരും, ഉണക്ക പോത്തിറച്ചിയും (പഴകിയ ഇറച്ചി ഉണക്കിയതാകും) , വെടിയിറച്ചിയും (കാട്ടിൽ പോകാതെ വെടി ഇറച്ചി കിട്ടുമോ...? ഹോട്ടൽ മാനേജർ കുറെ കഷ്ടപ്പെട്ട് കാണും) കിലാടി പോത്തും, മിലിട്ടറി ചിക്കനും ഒരു പ്രമുഖ ഹോട്ടലിലെ സ്പെഷ്യൽ വിഭവങ്ങളാണ് . ബത്തക്ക പൊട്ടിതെറിച്ചതും, കിഴി കെട്ടിയ കോഴിയും (പാവം കോയി), പുതിയാപ്ല ചിക്കനും, രാമന്തളി പോത്തും, കോഴി മുസ്മനും, ശേരി പൊരിയും, കോഴി ആണം,തുളു നാടൻ കോഴി, കിളിക്കൂട്‌, കായിക്കറി, അറബി കടൽ ബിരിയാണി, അലിസ, പോത്തിൻറെ അതിരക്കളി , കുടലിൻറെ കുദ്ദർത്ത്, കടലിൻറെ സമ്പത്ത്, ദം കാ ദം, ആടിൻറെ അദ്രപ്പം ഉരുമത്ത് സെറ്റ്, കൊയീടെ മേലാക്കം തുടങ്ങിയ മലബാർ പരമ്പരാഗത പേരിലുള്ള ഭക്ഷണ വിഭവങ്ങൾ ഗൾഫ്‌ ഹോട്ടലുകളിലെ മെനു കാർഡുകളിൽ കണ്ടു വായും പൊളിച്ചിരിന്നിട്ടുണ്ട്. അത് മാത്രമോ ഭക്ഷണം പാത്രങ്ങളിൽ അലങ്കരിച്ച് മോടിയാക്കുന്നതിലും ഒരു പ്രത്യേക കരവിരുതുകളും നാം കണ്ടു. ആവി പറക്കുന്ന മട്ടനും ചിക്കനും കൂളിംഗ്ഗ് ഗ്ലാസ്‌ വെച്ച് തീൻമേശയ്ക്കു മുന്നിലിരിക്കുന്ന ഒരു കാലവും വിദൂരമല്ല.

കോഴി കൊല് മുട്ടായി, പരീകുട്ടീടെ ചെമ്മീൻ വറുത്തത്, ഞെട്ടിയ പൊട്ടാൻ ഫ്രൈ, കുറുമ്പൻ പോത്ത്, കൽബിൻറെ കരൾ (അണ്‍ സഹിക്കബിൾ), പവനായി ഞണ്ട് ബോംബ്‌, ആടിനെ ഖബൂലാക്കിയത്, ഒരു വടക്കൻ പരിഷ്ക്കാരി, പച്ചക്കാരി കറുമുറ, എല്ലും കപ്പയും ഇതെല്ലാം താമരശ്ശേരി ചുരം ഹോട്ടലിലെ സ്പെഷ്യൽ ശപ്പാടുകളാണ്. തട്ടുകടയിൽ ചെന്നാൽ കോഴി ഒന്നാകെ പൊട്ടി തെറിച്ചതും,മൊഞ്ചത്തി കോഴി,ഞണ്ട് തുഷാർ, ചിക്കൻ ചിന്താമണിയും കിട്ടും .

ഇങ്ങനെ പോയാൽ പ്രതീക്ഷിക്കാവുന്ന പേരുകൾക്ക് ചില ഉദാഹരണങ്ങൾ " പോത്തിനെ തല്ലികൊന്നത്, ചെമ്മീൻ ചവച്ചു തുപ്പിയത്ത്‌, മാങ്ങാതൊലി സാമ്പാർ, ഉപ്പു കൈതട്ടി പോയത്, മീൻ കുളിച്ച് തോർത്തിയത്, കടുക് ദേഷ്യം വന്നു പൊട്ടി തെറിച്ചത്‌, കല്ല്‌ കായിലിട്ടത്, തൈര് കഴുകിയത്, ഇന്നലത്തെ കറി പുളിച്ചത്‌ ....etc . പല കറികളുടെയും യഥാർത്ഥ എഫ്ഫക്റ്റ്‌ പിറ്റേ ദിവസം രാവിലെ ആയിരിക്കും അറിയുക. കിലാടി പോത്തും, ചിക്കൻ വെടി പൊട്ടിച്ചതും ആ ടൈപ്പിൽ പെട്ടതാണ്.

VAL : ഇന്ത്യൻ ഹോട്ടലുകളിലെ ചൈനീസ് ഭക്ഷണം അത്ര പോര എന്ന അഭിപ്രായം മാനിച്ച്, ചൈനീസ് ഫ്രൈഡ് റൈസ് തിന്നാനുള്ള മോഹവുമായി പോയത്, ഒന്നാന്തരം.....ചൈനീസ് ഹോട്ടലിൽ തന്നെ ... ഉപ്പോളം വരില്ലല്ലോ ഉപ്പിലിട്ടത്‌. കല്യാണ ഡയറി പോലെയുള്ള മെനു കാർഡിൽ നോക്കിയപ്പോൾ അന്തം വിട്ടു.... എല്ലാം ചൈനയിൽ കുനുകുനാ എഴുതി വെച്ചിട്ടുണ്ട്... വലതു ഭാഗത്ത്‌ വില വിവരം നോക്കി, ഏറ്റവും കുറഞ്ഞ ഒരു ഫ്രൈഡ് റൈസ് ഓർഡർ കൊടുത്തു. കുറച്ചു കഴിഞ്ഞപ്പോൾ സംഗതി വന്നു, ഒരു കുഴിഞ്ഞ ബൌളിൽ ചൂട് പറക്കുന്ന നമ്മുടെ നാടൻ "കഞ്ഞി". കൂടെ തൊട്ടു നക്കാൻ ഒരു ചില്ലി സോസും. കുഴിഞ്ഞ ബൌൾ കണ്ടാൽ, നാട്ടിൽ പട്ടിക്കു തീറ്റി കൊടുക്കാൻ ഉപയോഗിച്ച പാത്രം പോലെ തോന്നി. സോയ എണ്ണയുടെ രൂക്ഷ ഗന്ധവും. അജിന മോട്ടോയുടെ കാന്തിയും കൂട്ടി കലർത്തിയ ആ കഞ്ഞി കുടിച്ചു തീർക്കുന്നത് ചൈനക്കാരൻ ഒളിച്ചിരിന്നു നോക്കുന്നുണ്ടായിരുന്നു... അവൻ ചിരിച്ചോ ആവോ ...!
ആ ..!

മലയാളിയുടെ സ്ഥിര ഭക്ഷണരീതിയിൽ നിന്നുമുള്ള മടുപ്പ് ഒഴിവാക്കാനാണോ..., അതോ..? ആരെയും ആകർഷിക്കുന്ന പുതിയ പേരും പറഞ്ഞു കൂടുതൽ പൈസ അടിച്ചു മാറ്റാനുള്ള ഹോട്ടലുകാരുടെ ഒരു അടവോ ...? എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ജീവിത സാഹചര്യങ്ങൾ മാറിയപ്പോൾ, സ്വന്തമായി ഭക്ഷണം വീട്ടിൽ പാചകം ചെയ്യാനുള്ള മലയാളിയുടെ മടിയും ഇത്തരം പേരുകൾ ആവിർഭവിക്കാൻ ഒരു കാരണമായിട്ടുണ്ടാകണം. കടിച്ചാൽ പൊട്ടുന്ന ഇത്തരം രസകരമായ ഭക്ഷണപേരുകൾ നിങ്ങളും ശ്രദ്ധിച്ചു കാണുമെന്നു കരുതുന്നു. രുചിച്ചു നോക്കാൻ അവസരം ഉണ്ടായിട്ടുണ്ടെങ്ങിൽ അഭിപ്രായം എഴുതുക.