Wednesday, December 19, 2012
നഗരത്തിന്റെ തിരക്കൊഴിഞ്ഞ മൂലയില്‍ അയ്യാള്‍ വേദനയോടെ ഞെരുങ്ങി. ശരീരമാസകലം മുറിവുകളും വ്രണങ്ങളും പടര്‍ന്നിട്ടുന്ടെങ്ങിലും വേദന അയ്യാള്‍ക് ഒരു ലഹരിയായി തോന്നി. പോക്കറ്റില്‍ നിന്നും തെറുത്തു വെച്ച കഞ്ചാവ് ബീഡി പരതിയെടുത്തു രണ്ടു മൂന്നു പുക വിട്ടു . പുക വലയം അയ്യാളെ ഭൂതകാലത്തിലേക്ക് ചുരുട്ടിയെടുത്തു.
പാവപെട്ട കര്‍ഷക കുടുംബത്തിലായിരുന്നു ജനനം. കൃഷി നശിച്ചപ്പോള്‍ പിതാവ് ആത്മഹത്യ ചെയ്തു. ബാലനായ തന്നെ ഉപേക്ഷിച്ചു മാതാവ് മറ്റൊരാളുടെ കൂടെ ഒളിച്ചോടി. ആരുമില്ലതായപ്പോള്‍ നഗരത്തിലേക്ക് കള്ളവണ്ടി കയറി. പൈപ്പ് വെള്ളവും ആളുകള്‍ വലിച്ചെറിഞ്ഞ ഉച്ചിഷ്ടവും തിന്നു വിശപ്പടക്കി. പട്ടിണി കിടന്നും കൂലി പണിയെടുത്തും ഭിക്ഷ യാചിച്ചും ജീവിതം മുന്നോട്ടു പോയി. നഗരത്തില്‍ തന്നെപോലെ ഒരുപാടു പേരെ കണ്ടുമുട്ടി. അവരുടെ സഹായത്തോടെ അല്ലറചില്ലറ മോഷണങ്ങള്‍ നടത്തിയും, പോക്കറ്റ് അടിച്ചും, പിടിച്ചു പറിച്ചും നഗരത്തിനെപോലെ അയ്യാളും വളര്‍ന്നു. ദാരിദ്യത്തില്‍ നിന്നും വേദനകളില്‍ നിന്നും ഓരോ പടവുകള്‍ കയറുമ്പോഴും, കടന്നു പോയ വഴികള്‍ അയ്യാള്‍ക്കു വേണ്ടി തുറന്നതാണെന്ന് സ്വയം വിശ്വസിച്ചു. കൊണ്ടും കൊടുത്തും നഗരത്തിലെ ജീവിതം അയാള്‍ക്ക് പരിചിതമായി. മദ്യപാനവും മയക്കുമരുന്നും അയ്യാളുടെ വളര്‍ച്ചക്ക് വേഗം കൂട്ടി. ഒന്ന് രണ്ടു തവണ പോലീസ് സ്റ്റേഷന്‍ കയറിയിറങ്ങിയപ്പോള്‍ കൊട്ടേഷന്‍ സംഘങ്ങള്‍ അയാളെ തേടിയെത്തി. സംഘത്തിനൊപ്പം ആദ്യ കൊല നടത്തിയപ്പോള്‍, അയ്യാള്‍ക്ക് ഒട്ടും കുറ്റബോധം ഉണ്ടായില്ല . പകരം മനസ്സിലെ മുറിവുകള്‍ ഓരോന്നായി ഉണങ്ങുന്ന പോലെ തോന്നി. പണം ഒരുപാടു കയ്യില്‍ വന്നപ്പോള്‍ , നഗരത്തിലെ പല പ്രമുഖരും അയ്യാളുടെ സുഹൃത്തുക്കളായി.സമ്പന്നരുടെ ഇടത്താവളങ്ങളില്‍ പോയി ചൂതാട്ടവും ചീട്ടും കളിച്ചു ഹീറോവായി. രാത്രിയുടെ സുഖങ്ങള്‍ അയ്യാള്‍ അനുഭവിച്ചറിഞ്ഞു. വ്യഭിചാര ശാലകളില്‍ നിത്യ സന്ദര്‍ശകനായി. വലിയ നഗരം അയ്യാള്‍ക്ക് വളരെ ചെറുതായി തോന്നി.
വെട്ടി പടുത്ത പടവുകളെല്ലാം ഓരോന്നായി നഷ്ടപ്പെടാന്‍ അധിക കാലം വേണ്ടി വന്നില്ല. നഗരത്തിലെ ജീവിതം അയാള്‍ക്ക് മടുത്തു. ചതിച്ചും ചതിക്കപ്പെട്ടും ഉണ്ടാക്കിയെടുത്ത കുത്തഴിഞ്ഞ ജീവിതത്തില്‍ ആരും തന്നെ സ്നേഹിചിരിന്നില്ലെന്ന സത്യം അയ്യാള്‍ മനസ്സിലാക്കി. മദ്യവും മയക്കുമരുന്നും അയ്യാളെ ഭ്രാന്തനാക്കി. പേ പിടിച്ച പട്ടിയെ പോലെ നഗരത്തില്‍ അലഞ്ഞപ്പോള്‍ സുഹൃത്തുക്കള്‍ ഒഴിഞ്ഞു പോയി. രോഗങ്ങള്‍ അയ്യാളെ കാര്‍ന്നു തിന്നുവാന്‍ തുടങ്ങിയപ്പോള്‍ സ്വന്തം ജീവിതത്തെ ശപിച്ചു. നഗരത്തിന്‍റെ അഴുക്കുചാലില്‍ അടിഞ്ഞു, മാലിന്യ കൂമ്പാരത്തില്‍ അന്തിയുറങ്ങി. ദുര്‍ഗന്ധം അയ്യാളെ അസ്വസ്ഥനാക്കി. എല്ലാവരോടും പകയായി. കണ്ണില്‍ കണ്ടവരെയെല്ലാം ആക്രോശിച്ചു. പലരും ഭ്രാന്തനെന്നു വിളിച്ചു. കുട്ടികള്‍ അയാളെ കല്ലെറിഞ്ഞു. മരണത്തെ അയ്യാള്‍ക്ക് ഭയമില്ലായിരുന്നു. പകലിനെ അയ്യാള്‍ വെറുത്തു. വിശപ്പും നിരാശയും വേദനയും അയ്യാളുടെ തലച്ചോറിനെ വേട്ടയാടിയപ്പോള്‍ അത് കാമാസക്തിയായി പരിണമിച്ചു.
സ്ത്രീകളെ ആക്രമിച്ചു ജയിക്കുന്നത് ഒരു രാജ്യം വെട്ടിപിടിക്കുന്നതിനു തുല്യമായി അയ്യാള്‍ക്ക് തോന്നി. അശക്തരായ ഒറ്റപെട്ട സ്ത്രീകളെ തേടി അയ്യാളുടെ കണ്ണുകള്‍ നഗരത്തില്‍ അലഞ്ഞു. സന്ധ്യയാകുമ്പോള്‍ നഗരത്തിന്റെ കോണുകളില്‍ തെരുവ് വെളിച്ചത്തിനെ ഒളിച്ചു, മറഞ്ഞിരുന്നു. മുന്നില്‍ വന്നു വീഴുന്ന മാന്‍പേടകളെ അയ്യാള്‍ സിംഹത്തിനെ പോലെ വേട്ടയാടാന്‍ തുടങ്ങി. ഇരയെ ആക്രമിച്ചു കീഴ്പെടുതുന്നതിന്റെ സുഖം, കഞ്ചാവിന്റെ ലഹരിയില്‍ അയ്യാള്‍ ശരിക്കും ആസ്വദിച്ചു. എതിര്‍ത്തവരെ ക്രൂരമായി ബലാല്‍സംഗം ചെയ്തു അയ്യാള്‍ സംതൃപ്തി നേടുകയായിരുന്നു. യുദ്ധം ജയച്ചു പിന്‍വാങ്ങുമ്പോള്‍ ഇരയെ പിച്ചി ചീന്താന്‍ കാത്തു നില്‍കുന്ന നഗരത്തിലെ വെള്ളയണിഞ്ഞ കഴുകന്മാര്‍ അയ്യാളെ അനുമോദിച്ചു.
വര്‍ഷങ്ങള്‍ക്കു മുന്‍പ്, കനകതിനും കാമിനിക്കും വേണ്ടി രാജാക്കന്മാര്‍ പടവെട്ടി യുദ്ധം ജയിച്ചിരുന്ന കാലം ഭൂമിയിലുണ്ടായിരുന്നു. രാജ്യം ഇല്ലെങ്കിലും, മരണമില്ലാത്ത രാത്രിയിലെ രാജാക്കന്മാര്‍ ഇന്നും ഉയിര്‍ത്തെഴുന്നേല്ക്കുന്നു.