Friday, November 14, 2014
നാലാം ക്ലാസ്സിലെ സിന്ദു, അച്ഛൻ ദുബായിൽ നിന്നും കൊടുത്തയച്ച തിളങ്ങുന്ന പെൻസിലും മണമുള്ള റബ്ബറും എല്ലാരേം കാണിച്ചു ഷൈൻ ചെയ്യുകയാണ്. നമ്മളൊക്കെ അന്ന് നടരാജൻ ബ്രാൻഡ് ആയിരുന്നതിനാൽ പ്രത്യേകിച്ച് ആരുംതന്നെ ശ്രദ്ധിക്ക പോലുമില്ല. അത്തറിൻറെ മണമുള്ള റബ്ബറ് മണപ്പിക്കാൻ കൊണ്ട് വന്നപ്പോൾ ഒരു കാര്യം ചോദിച്ചു.
"നിൻറെ അച്ഛൻ എവിടാ ...?"
"ദുബായില് .."
"ദുബായ് എവിടാ ...?"
"അത് മോളില് ... മുകളിലേക്ക് കൈ ചൂണ്ടി പറയും. വീമാനത്തിലാ പോകാ...!"
(നമുക്ക് മുകളിലും കുറേ പേര് താമസ്സിക്കുന്നുണ്ട് എന്ന് അപ്പോഴാണ് മനസ്സിലായത്)
"പരീക്ഷേല് ഇനീം മാർക്ക് കൂടുതൽ വാങ്ങിച്ചാൽ ഫോറിൻ ബാഗും കുടയും വാങ്ങി തരാമെന്ന് പറഞ്ഞിട്ടുണ്ട്."
അവള് പോങ്ങച്ച ചാക്ക് കെട്ടഴിക്കാൻ തുടങ്ങുന്നതിനു മുൻപേ ഞാൻ ഇടപെട്ടു.
"അതിന് നെനക്ക് നന്നായി പഠിച്ചാ പോരേ? നിൻറെ അച്ഛൻ എല്ലാം വാങ്ങി തന്നിട്ടില്ലേ ...?"
"അതിന് തലയിലെ നശിച്ച പേൻ സമ്മതിക്കേണ്ടേ...! തലയിലെ ബുദ്ധിയെല്ലാം പേൻ തിന്നോണ്ട് പോയാൽ എനിക്കെങ്ങനെ മാർക്ക് കിട്ടും?" സിന്ദു തല ചൊറിഞ്ഞുകൊണ്ട് എന്നോട് ചോദിച്ചു.
"എന്നാരാ സിന്ദുനോട് പറഞ്ഞേ ..?"
"അമ്മ....! അല്ലാണ്ട് ആരാ?. അച്ഛൻറെ മൊട്ടത്തലയിൽ പേൻ ഇരിക്കാത്തോണ്ടാ ബുദ്ധിയുള്ള അച്ഛൻ പഠിച്ച് പഠിച്ചു ദുബായിക്ക് പോയത്"
"മൊട്ടത്തല ഉണ്ടേൽ അപ്പൊ ദുബായിക്ക് പോകാം ല്ലേ ...!"
"പിന്നലാതെ ...! അച്ഛൻറെ ഫോട്ടോയിൽ ഉള്ളവരെല്ലാം മൊട്ടത്തലയാ"